Thursday, May 23, 2013

പമ്മു പുരാണം - വെള്ളി ഒരു ശനി

ഇന്ന് പെണ്ണ് കാണാൻ പോകാനുള്ളതാണ്.നോക്കുമ്പോ, നല്ല ഷർട്ട് ഒന്നും ഇല്ല.പമ്മു പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. ഉച്ചയ്ക്ക് ശേഷം ഷോപ്പിംഗ്‌ മാളിലേക്കാണ് ഈ പെണ്‍കുട്ടി വരുന്നത്.ഇപ്പൊ ഇറങ്ങിയാൽ ഒരു പുതിയ ഷർട്ട്‌ വാങ്ങാം.എന്നിട്ട് അത് ഇട്ടു കൊണ്ട് പോകാം.

പമ്മു വേഗം റെഡി ആയി വീട്ടിൽ നിന്നും ഇറങ്ങി. 
----------------

പമ്മു. ഒറിജിനൽ പേര് അവിടെ ഇരിക്കട്ടെ.തൽക്കാലം നമുക്കവനെ പമ്മു എന്ന് തന്നെ വിളിക്കാം.

എഞ്ചിനിയറിംഗ് കഴിഞ്ഞ്, ദുബായിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ക്ലീഷേ മലയാളി. ബാച്ച്ലർ. ജോലി ചെയ്ത് സേവ് ചെയ്ത പൈസ കൊണ്ട് നാട്ടിൽ  വീട് പണി ഒക്കെ കഴിഞ്ഞിട്ട്, 'ഇനി ജീവിതത്തിൽ വേറെ പ്രാരാബ്ദമോന്നും ഇല്ലല്ലോ' എന്നോർത്തപ്പോൾ, 'ശരി, എന്നാൽ ഇനി ഒരു കല്യാണം കഴിച്ചേക്കാം' എന്ന് തീരുമാനിച്ചു.
പിന്നെ ദിവസവും വീട്ടിലേക്കു വിളിക്കുമ്പോൾ, 'അമ്മേ, എന്റെ കൂടെ പഠിച്ച അജിത്തിന്റെ കല്യാണം കഴിഞ്ഞു, അടുത്ത ആഴ്ച കൂടെ പഠിച്ച വിപിന്റെ കല്യാണമാണ്, കൂടെ പഠിച്ച സതീഷിനു കൊച്ചായി', എന്നൊക്കെ പറയാൻ തുടങ്ങി. ഏത് അജിത്ത്? ഏതു വിപിൻ? ഏതു  സതീഷ്‌? ശരിക്ക് അങ്ങനെയൊന്നും ആരും ഇല്ല. ഏതായാലും ഒടുവിൽ പമ്മുവിന് കല്യാണമാലോചിക്കാൻ വീട്ടിൽ സമ്മതിച്ചു. 

അങ്ങനെ ഒത്തു വന്നതാണ് ഈ പെണ്ണ് കാണൽ. പെണ്‍കുട്ടി ഫാമിലയുമായി ദുബായിലാണ്.അത് കൊണ്ട് പെണ്ണ് കാണൽ ചടങ്ങ് ഇങ്ങു ദുഫായിൽ, ഒരു ഷോപ്പിംഗ്‌ മാളിൽ.

-----------------------------

ഷർട്ട്‌ വാങ്ങാനായി പമ്മു ഒരു കടയിൽ കയറി.'ഹോ,ഈ നാട്ടിൽ ആരും തുണി ഇല്ലാതെ ഇരിക്കുകയാണോ? എന്തൊരു തിരക്ക് ',പമ്മു ആത്മഗദം പറഞ്ഞു.ഡിസ്പ്ലേ ചെയ്ത ഷർട്ടുകൾ ഓരോന്നായി നോക്കി തുടങ്ങി. അപ്പോഴാണ്‌ പമ്മുവിന്റെ കാലിൽ എന്തോ തടയുന്ന പോലെ തോന്നിയത്.പമ്മു നോക്കി. ഒരു ചെറിയ കുട്ടി.2-3 വയസ്സ് പ്രായം വരുള്ളൂ.ആ കുട്ടിയുടെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല.
'ഹോ, നിതേഷിന്റെ  ബ്ലോഗ്‌ ഓർമ വരുന്നു. അമ്മയെ കാണാതെ വിഷമിച്ചിരിക്കുന്ന കുട്ടി ആണെന്ന് തോനുന്നു'. പമ്മു വേഗം ആ കൊച്ചിനെ എടുത്തു. പമ്മുവിന്റെ മുഖം കണ്ടതും കൊച്ച് കരയാൻ തുടങ്ങി."കരയണ്ടാ മോളെ, ഞാൻ അമ്മടെ അടുത്തേക്ക് കൊണ്ട് പോകാം.. മോൾടെ പേരെന്താ?".
"അമ്മു ", കരച്ചിലിനിടയിൽ കുട്ടി പറഞ്ഞു.

"ഹേയ്  പമ്മു, എത്ര നാളായി കണ്ടിട്ട്, കൊളേജിൽ പഠിക്കുമ്പൊ കണ്ടതല്ലേ?"
പമ്മു തിരിഞ്ഞു നോക്കി, 'കൂടെ പഠിച്ച ശാലിനി. പണ്ട് കുറേ വായ്‌നോക്കിയതാ '. പമ്മുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

"ഇതെന്റെ ഭർത്താവ് ", ശാലിനി പറഞ്ഞു.

പമ്മുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.പിന്നെ പമ്മു ചിരിക്കുന്നതായി അഭിനയിച്ചു.
"ഇത് പമ്മു ", ശാലിനി ഭർത്താവിനു പരിചയപ്പെടുത്തി കൊടുത്തു,"പമ്മു കോളേജിലെ പേര് കേട്ട വായ്‌നോക്കി ആയിരുന്നു "

പമ്മുവിന്റെ ചിരി മാറി ഇളി ആയി. "ഏയ്‌, അങ്ങനെയൊന്നുമില്ല"

പമ്മുവിന്റെ ഒക്കത്തിരിക്കുന്ന കൊച്ചിനെ നോക്കി ശാലിനി പറഞ്ഞു,"വൊവ് ക്യൂട്ട് ബേബി,മോൾടെ പേരെന്താ?"

"അമ്മു ", പമ്മു പറഞ്ഞു

"പമ്മു, അമ്മു ,നല്ല പ്രാസം"

'അല്ലാ, ഞാൻ ഇപ്പൊ എന്തിനാ ഈ കുട്ടിടെ പേര് ഇവര്ക്ക് പറഞ്ഞു കൊടുത്തത്. ഇത് എന്റെ കൊച്ചാണെന്ന് ഇവര വിചാരിച്ചു കാണുമോ?ഏയ്‌ ഇല്ല', പമ്മു മനസ്സിൽ ഓർത്തു.

"ഭാര്യ എവിടെ?", ശാലിനി ചോദിച്ചു 

"അയ്യേ, ഞാൻ കല്യാണം കഴിച്ചിട്ടില്ല "

ശാലിനി ഞെട്ടി. പമ്മുവിനെ തുറിച്ചു നോക്കി. 

"അയ്യോ..നിങ്ങൾ വിചാരിക്കുന്ന പോലെയല്ല..ഒരു പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചു .. ഈ കൊച്ച് എന്റെ തലയിൽ ആയതാണ്.."

ശാലിനി പിന്നെ ഭർത്താവിനെ നോക്കി പറഞ്ഞു,"വാ, ചേട്ടാ നമുക്ക് പോകാം. ഇവൻ ശരിയല്ല "..പമ്മു പറയുന്നത് ശ്രദ്ധിക്കാതെ ശാലിനി പോയി.

"അയ്യോ അങ്ങനെയല്ല",പംമുവിന് പിന്നെ ഒന്നും പറയാൻ പറ്റിയില്ല ..'ഛെ, കഷ്ടമായി പോയി'

"ഡൊ ", പംമുവിനെ ആരോ തോണ്ടി. ഒരു സ്ത്രീ ആയിരുന്നു .

"ആരാ?", പമ്മു ചോദിച്ചു 

"പിള്ളേരെ ഒരു സ്ഥലത്ത് വെക്കാൻ പറ്റില്ല, അപ്പോഴേക്കും ഓരോരുത്തർ എടുക്കും , താ എന്റെ കൊച്ചിനെ ", ആ സ്ത്രീ ആ കുട്ടിയെ പിടിച്ചു വാങ്ങി.

"അല്ലാ, ഞാൻ "..പമ്മു പറയും മുൻപേ കൊച്ചിനെയും എടുത്തു കൊണ്ട് ആ സ്ത്രീ പോയി.

'ഹോ, ഇതെന്തൊരു ദിവസം..ഇന്നത്തെ കാലത്ത് ആർക്കും ഒരു സഹായം ചെയ്യാൻ പറ്റില്ലേ.. അവന്റെ രു ബ്ലോഗ്‌ !!അതൊക്കെ പോട്ടെ,  ഞാൻ ഇനി എന്റെ പണി നോക്കട്ടെ.വേഗം ഒരു ഷർട്ട് എടുക്കട്ടെ '.. പമ്മു ഷർട്ട്‌ തിരച്ചിൽ തുടർന്നു .. 

----------------------
പുത്തൻ ഷർട്ട് ഒക്കെ ഇട്ട് പമ്മു വിദ്യയെ കാത്ത് ഷോപ്പിംഗ്‌ മാളിലൂടെ നടന്നു.'ഈ കല്യാണം ശരിയാക്കി തരണേ . ങേ, അവളല്ലേ ആ വരുന്നത് '
"ഹായ് വിദ്യ "
"ഹലോ "
പമ്മുവിന്റെ മുഖത്ത് പഴയ ആ പുഞ്ചിരി വീണ്ടും വിടർന്നു.
"നമുക്ക് ഒരു കാപ്പി കുടിച്ചു സംസാരിക്കാം.. ആ കോഫീ ഷോപ്പിൽ പോകാം "
"പുറത്ത് ഒരു ചെറിയ കടയുണ്ട്..അവിടെ നല്ല കാപ്പി കിട്ടും , അവിടെ പോയാലോ?"
"ഓ , എനിക്ക് അറിയാം, അവിടെ പോകാം", പമ്മു സ്ഥിരം പോകുന്ന കടയാണ് അത്..ഒരു ചെറിയ കട.'അയ്യോ', അപ്പോഴാണ്‌ പമ്മു ഒരു കാര്യം ഓർത്തത്‌, 'ആ കടയിൽ കാർഡ്‌ എടുക്കില്ല. കാഷ് ആയി കൊടുക്കണം'. 
പമ്മുവിന്റെ കൈയിലാണെങ്കിൽ പൈസ ഇല്ല . പമ്മുവിന്റെ മുഖത്തെ പുഞ്ചിരി വീണ്ടും മാഞ്ഞു.
'ഇനിയിപ്പോ എ ടി എം പോയി എടുക്കേണ്ടി വരും.പക്ഷെ ഇവളോട് കാശില്ല എന്നൊക്കെ എങ്ങനെ പറയും?ആദ്യമായി കാണുമ്പോൾ തന്നെ ... '

"അതേ, ഞാൻ ഒന്ന് റസ്റ്റ്‌ റൂം പോയി വരാം, 1 മിനിറ്റ് ", പമ്മു ബുദ്ധിപരയായി കാശില്ലാത്ത കാര്യം പറഞ്ഞില്ല.

"ഓക്കേ "

പമ്മു അവിടെ നിന്നും എ ടി എമ്മിലേക്ക് ഓടി.

'റസ്റ്റ്‌ റൂമിൽ പോകാൻ ഇത്രയും തിരക്കോ?', വിദ്യ ആലോചിച്ചു.

എ ടി എമ്മിൽ എത്തിയപ്പോൾ അവിടെ വലിയ ഒരു ക്യൂ.'അയ്യോ, അവൾ അവിടെ കാത്ത് നില്കുകയാണ് .. ഇവിടെ ഒടുക്കത്തെ ക്യൂവും .ആരാണാവോ ഈ ക്യൂ കണ്ടു പിടിച്ചത് .. രഞ്ജിനി ഹരിദാസ് ക്യൂ തെറ്റിച്ചിട്ടുണ്ടോ എന്നറിയില്ല, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ കുറ്റം പറയാൻ പറ്റില്ല .. ', പമ്മുവിന്റെ മനസിലൂടെ പല ചിന്തകൾ മിന്നി മറിഞ്ഞു.ഒടുവിൽ പമ്മു ക്യൂവിൽ രണ്ടാമനായി. പക്ഷെ മുൻപിൽ നിൽക്കുന്ന ആൾ എത്ര നേരമായിട്ടും പുറത്ത് വരുന്നില്ല.'ഇയാൾ അവിടെ എന്ത് എടുക്കുകയാണ്?', പമ്മു എ ടി എം റൂമിനകത്തെക്ക് കയറി. 

അയാളുടെ കാർഡ്‌ എ ടി എം മെഷിനിൽ കുടിങ്ങി പോയി.എടുക്കാൻ കിട്ടുന്നില്ല.
'ഇപ്പൊ ശരിയാക്കി തരാം ', പമ്മു സർവ ശക്തിയുമെടുത്തു ആ കാർഡ്‌ പിടിച്ചു വലിച്ചു.
കിട്ടി ! കാർഡ് കിട്ടി . 

'ഇതൊക്കെ യെന്ത്, ഇതല്ല ഇതിന്റെ അപ്പുറം കണ്ടവനാണ് ഈ ഞാൻ ' എന്ന ഭാവത്തോടെ പമ്മു പെട്ടെന്ന് തന്നെ കാശെടുത്തു.

വിദ്യ അവിടെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
"സോറി, കുറെ നേരമായല്ലേ ", പമ്മു ചോദിച്ചു.
വിദ്യ ഒന്നും മിണ്ടിയില്ല.
"അതെന്താണെന്ന് വച്ചാൽ .. അവിടെ ക്യൂ ആയിരുന്നു.. എന്റെ മുൻപിൽ നില്ക്കുന്ന ആളുടെ സുനാപ്പി അതിൽ കുടുങ്ങി...പാവം മനുഷ്യൻ, ഞാൻ അത് വലിച്ചു എടുത്തു കൊടുത്തു .."

വിദ്യയുടെ മുഖം മാറി , "ഇയാൾ റസ്റ്റ്‌ റൂമിൽ അല്ലെ പോയത് .."
'ഇനി അധികം സംസാരിക്കണമെന്നില്ല' എന്ന ഭാവത്തിൽ വിദ്യ തിരിച്ചു പോകാൻ ഒരുങ്ങി ..

"അയ്യോ,  അയാളുടെ കുന്ധിതം കണ്ടപ്പോൾ ഞാൻ സഹായിച്ചു പോയതാണ് "

പറഞ്ഞു തീരും മുന്പ് വിദ്യ പോയി കഴിഞ്ഞിരുന്നു.

'അയ്യോ ..ഇതെന്തു മറിമായം? അവൾക്ക് ചിലപ്പോ വേറെ ലൈൻ ഉണ്ടാകും.. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?എന്തൊക്കെയായാലും  ഇന്നത്തെ ദിവസം ഭയങ്കരം തന്നെ',പെണ്ണ് കാണൽ ചടങ്ങ് റിലീസ് ആകുന്നതിനു മുന്പ് ഫ്ലോപ്പ് ആയ ദുഃഖത്തിൽ പമ്മു നിന്നു.. പിന്നീട് സ്വയം ആശ്വസിപ്പിച്ചു, 'അവൾ   പോവാണെങ്കിൽ പോട്ടെ , പണ്ടേ എനിക്ക് വിദ്യയോട്   താല്പര്യം കുറവാണെന്ന്  അധ്യാപകരോക്കെ പറയുമായിരുന്നു ..ഇനിയിപ്പൊ ഞാനായിട്ട്  അത് തെറ്റിക്കുന്നില്ല '

കല്യാണം ശരിയാവാതത്തിന്റെ വിഷമം ഉള്ളിൽ ഒതുക്കി കൊണ്ട് പമ്മു വീട്ടിലേക്കു തിരിച്ചു.അതിലും വലിയ വിഷമം പമ്മു സുഹൃത്തുക്കള്ക്ക് കൊടുത്ത വാക്കായിരുന്നു. 'ഇന്ന് കല്യാണം ശരിയാവും' എന്നും 'ഇന്ന് കുപ്പി എന്റെ വക' എന്നും.

--------------------------

"എന്നൊന്നും പറഞ്ഞാൽ പറ്റില്ല, എടാ, വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം.", എം കേ പമ്മുവിനെ നോക്കി  അലറി 

"2 കാര്യങ്ങളുണ്ട്, ഒന്ന്, കല്യാണം ശരിയായില്ല, അത് പോട്ടെ, 2 ഈ രാത്രിയിൽ കുപ്പി എവിടെ കിട്ടാൻ ? ഈ ദുബായിൽ പബ്ലിക് ആയി കുപ്പി വാങ്ങാൻ പോകാൻ പറ്റില്ല.. പോലീസ് പിടിച്ച് ജയിലിൽ ഇട്ടാലേ , കല്യാണത്തിന് ലീവ് പോലും കിട്ടൂല്ല  "

"എടാ, റിസ്ക്‌ ഇല്ലാതെ എന്ത് ജീവിതം", ലെജി പമ്മുവിനു റിസ്ക്‌ എടുക്കാൻ ധൈര്യം പകർന്നു.

ഏതോ ഒരു സുഹൃത്ത്‌ വഴി  ആ സമയം കുപ്പി വാങ്ങാൻ കിട്ടുന്ന ഒരു കട അവർക്ക് കിട്ടി .പക്ഷെ ഒരു പ്രശ്നം .അവിടെ പോലിസ് ഉണ്ടാകാൻ സാധ്യത ഉണ്ട്.സൂക്ഷിച്ചു വേണം പോകാൻ. പിടിക്കപ്പെട്ടാൽ .... 

"ഇന്നത്തെ ദിവസം എനിക്ക് വളരെ മോശമായിരുന്നു..ഇനി ഇതിലപ്പുറം ഒന്നും സംഭവിക്കാനില്ല, വാ നമുക്ക് പോകാം .. എനിക്ക് ഞാൻ പറഞ്ഞ വാക്ക് പാലിക്കണം ", പമ്മു പ്രഖ്യാപിച്ചു.

"ദാറ്റ്സ് ദി സ്പിരിറ്റ്‌ ", എം കെ പറഞ്ഞു.

"നോ, സ്പിരിറ്റ്‌ കൊണ്ട് വരാൻ പോകുന്നെ ഉള്ളു, വെയിറ്റ് ", പമ്മുവിന്റെ മുഖത്തെ ആ പഴയ പുഞ്ചിരി വീണ്ടും തെളിഞ്ഞു 

"എടാ പമ്മു, നീ  നേരത്തെ എ ടി എമ്മിൽ നിന്നും കാശേടുത്തത് നന്നായി. കാപ്പി വാങ്ങാൻ പറ്റിയില്ലെങ്കിൽ എന്താ, ആ പൈസക്ക് കുപ്പി വാങ്ങാലോ.. കാപ്പിക്ക് പകരം കുപ്പി .. പമ്മുവിന്റെ ജീവിതത്തിൽ വീണ്ടും പ്രാസം .. പമ്മുവിന്റെ മോൾ അമ്മു എന്ന് പറഞ്ഞ പോലെ "

"വേണ്ടാ, ഓർമിപ്പിക്കരുത്, വാ നമുക്ക് പോകാം  ", പമ്മുവും ലെജിയും കൂടെ ആ പറഞ്ഞ കടയിലേക്ക് യാത്ര തിരിച്ചു ..

ലെജി വണ്ടി  സൈഡിൽ പാർക്ക്‌ ചെയ്തു.

"ഡാ പമ്മു ,നീ പോയി ചോദിക്ക്, 'ദാറൂ മിലേഗാ' എന്ന് ചോദിച്ചാൽ മതി ..കട നടത്തുന്നവർക്ക് ഹിന്ദി അറിയാമെന്നാ പറഞ്ഞത്. ഞാൻ ഇവിടെ വണ്ടിയിൽ ഇരിക്കാം ..പിന്നെ, പോലീസ് ഉണ്ടോ എന്ന് നോക്കണം  ", ലെജി പറഞ്ഞു 

"ഓക്കേ, നീ വണ്ടി ഓഫ്‌ ചെയ്യണ്ടാ.. ഞാൻ ദേ വന്നു ", പമ്മു വളരെ കോണ്‍ഫിഡന്റ് ആയി പറഞ്ഞു.

പമ്മു നേരെ ആ കട ലക്ഷ്യമാക്കി നടന്നു.ഒരു ചെറിയ തെരുവ് കടന്നിട്ടായിരുന്നു ആ കട. തെരുവിലേക്ക് കടക്കാനൊരുങ്ങിയതും മുൻപിൽ ഒരു പോലീസ്.പമ്മു പതുക്കെ ഇടത്തോട്ട് തിരിഞ്ഞ് ഒന്നും അറിയാത്തത് പോലെ നടന്നു.ഇടങ്കണ്ണിട്ട് പിറകോട്ട് നോക്കിയപ്പോൾ പോലീസ് അവിടെ തന്നെ നില്ക്കുന്നു.'എന്നോടാണ് പോലീസിന്റെ കളി. ഞാൻ അപ്പുറത്തെ ഭാഗത്ത്‌ കൂടി ആ കടയിലേക്ക് പോകും.പോലീസിന്റെ മൂക്കിന്റെ കീഴിലൂടെ ഞാൻ കുപ്പിയും സ്വന്തമാക്കി പോകും .. എന്റെ ഒരു കാര്യം ', പമ്മി പമ്മി നടന്ന് പമ്മു വളഞ്ഞ് തിരിഞ്ഞ് ആ തെരുവിന്റെ മറു വശത്തെത്തി.അവിടെ രണ്ടു മൂന്ന് കടകൾ മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളൂ. 'ഇതിൽ എതെങ്കിലുമൊന്നായിരിക്കും'.

അവിടെ നില്ക്കുന്നുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് നീങ്ങി പമ്മു ചോദിച്ചു, "ഭൈയ്യാ, ദാ...", ചോദിച്ചു തുടങ്ങിയതും പമ്മു ആ കാഴ്ച കണ്ട് തകർന്നു. അയാളുടെ തോളത്ത് കുറെ നക്ഷത്രങ്ങൾ. 'ഈശ്വരാ, പോലീസിനോടാണോ ഞാൻ 'ദാറൂ മിലേഗാ' എന്ന് ചോദിക്കാൻ പോയത്?' 

എക്സാമിനർക്ക് തന്നെ തുണ്ട് കടലാസ് പാസ് ചെയ്ത പോലത്തെ അവസ്ഥയായി പമ്മുവിന്.
പോലീസ് പമ്മുവിനെ തന്നെ നോക്കി കൊണ്ട് നിന്നു.

പമ്മു വേഗം പാന്റ്സിന്റെ പോക്കെറ്റിൽ തപ്പി. ഫോണ്‍ എടുത്തു ഉറക്കെ പറഞ്ഞു,"ഓ, യൂ ആർ വെയിറ്റിങ് ദെയർ, ഐ ആം കമിംഗ്". എന്നിട്ട് വേഗം തിരിഞ്ഞ് നടന്നു.
 'ഭാഗ്യം, അങ്ങനെ സംസാരിക്കുന്നതിനിടയിൽ ഫോണ്‍  റിംഗ് ചെയ്തില്ല .. '  

എവിടേയ്ക്കും തിരിയാതെ പമ്മു വേഗം കാറിനടുത്തേക്ക് നടന്നു. 
കാറിലേക്ക് ചാടി കയറി പമ്മു ഉറക്കെ പറഞ്ഞു, "ഡാ, ലെജി, വണ്ടി എടുത്തോ".
ലെജി വണ്ടി എടുത്തു.

പമ്മു തിരിഞ്ഞു നോക്കി. പോലീസ് ഒന്നും പിറകിൽ  ഇല്ല, "ഞാൻ വണ്ടി ഓഫ്‌ ചെയ്യണ്ട എന്ന് പറഞ്ഞത് എത്ര നന്നായി. അത് കൊണ്ട് ഇപ്പൊ വേഗം എടുക്കാൻ പറ്റി  "

 "ചെറിയ ഒരു പ്രശ്നം ", ലെജി പറഞ്ഞു 

"ങേ, ഇവിടെയും പ്രശ്നമോ?"

"വണ്ടി റിസർവ്‌ ആയിരുന്നു.. വീട്ടിലേക്കു പോകാനുള്ള പെട്രോൾ കാണും.. എന്നാലും ..."

"പിന്നേ, റിസർവ്, ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവനെയാണോ ഷവർമ കാട്ടി പേടിപ്പിക്കുന്നത്‌ !

"ങേ, അതെന്തു പറ്റി ,പോയിട്ടെന്തായി? കുപ്പി കിട്ടിയില്ലേ?"

"ജീവൻ തിരിച്ച് കിട്ടി, അത് മതി .. അവന്റെ ഒരു ദാറൂ മിലേഗാ.. പണ്ട് ഒരിക്കൽ ഒരു റെസ്റ്റൊറെന്റിൽ കയറി മെനു നോക്കിയപ്പോൾ അവിടെ അടുക്കളയിൽ അല്ല കത്തി, മെനുവിലാ.. അന്ന് അവിടെ നിന്നും രക്ഷിക്കാൻ ഉപയോകിച്ച അതെ തന്ത്രം ഉപയോകിച്ചാണ് ഇന്ന് പോലീസിൽ നിന്നും രക്ഷപ്പെട്ടത് .. ആലോചിക്കുമ്പോൾ മേലാകെ വിറയ്ക്കുന്നു .. പിടിക്കപ്പെട്ടിരുന്നെങ്കിലേ, എനിക്ക് ആലോചിക്കാൻ പോലും വയ്യ.. സഞ്ജയ്‌ ദത്തും ശ്രീശാന്തുമൊക്കെ ജയിലിലായത് മാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ,ഞാൻ ജയിലിലായാൽ അവരൊന്നും മൈൻഡ് പോലും ചെയ്യില്ല."

"ഓ, പോലീസ് ഉണ്ടായിരുന്നോ?ഇന്ന് വെള്ളി അല്ലേ ചിലപ്പോ അതായിരിക്കും കൂടുതൽ ചെക്കിങ്ങ് "

"വെള്ളി ഒക്കെ നിങ്ങൾക്ക് .. എനിക്ക് ഇപ്പൊ ശനിയാണ് മോനേ "

"അപ്പൊ കുപ്പിക്ക് എന്ത് ചെയ്യും?"

"കുപ്പിയുമില്ല ഒരു കോപ്പുമില്ല..അല്ലെങ്കിലും നിങ്ങൾക്കൊക്കെ അങ്ങനെ തന്നെ വേണം. ഒന്നാം തിയ്യതികൾ ഏതായാലും ഡ്രൈ ഡേ ആണ്, അത് കൊണ്ട് ഗാന്ധിജി ഒന്നാം തിയ്യതി ജനിച്ചിരുന്നുവെങ്കിൽ എല്ലാ കൊല്ലവും ഒരു ഡ്രൈ ഡേ കുറഞ്ഞേനെ എന്ന് പറയുന്ന ടീംസാണ് നിങ്ങളൊക്കെ..അങ്ങനെയുള്ള നിങ്ങള്ക്ക് ദൈവം തന്നതാണ് ഇത് .. മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന ഒരു മെസ്സേജ് നല്കുന്നത് കൂടിയാകട്ടെ എന്റെ ഈ അനുഭവം  "
-------------
കുപ്പി ഇല്ലാതെ വീട്ടിൽ എത്തിയതും ആരുടെ ആരോഗ്യമാണ് കേടായത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനും കുറ്റം ശനിക്ക്! വെള്ളി മാറി ശനിയാകുമ്പോൾ പംമുവിന്റെ ശനി മാറി വേറെ വല്ലതുമാകുന്നതും കാത്ത് പമ്മു ഇരുന്നു ... 
പമ്മുവിന്റെ ജീവിതത്തിൽ സംഭവബഹുലമായ  ദിവസങ്ങ ഇനിയും ബാക്കി ....

7 comments:

  1. Sathyam parayalo, njan kore chirichu :D Pammmu u rock! ee blog njan vare share cheyam :) :)

    ReplyDelete
  2. പമ്മു ഫലിതങ്ങൾ കൊള്ളാം...scope for a new character... we are bored of Tintu mon and Sardarji jokes :)

    ReplyDelete
  3. Good u r back in form after mission panchaloham!!pammunte jeevitha katha ithilum comediyaa :)

    ReplyDelete
  4. kollam...... Pammu rocksss!!! n u too nithu !!!!

    ReplyDelete
  5. Thank u Chechi, Manojettan, Lejiettan and Irfu :)

    ReplyDelete
  6. ഇതാണ് തിരിച്ചുവരവ്‌ !! മിഷൻ പഞ്ചലോഹം ഒരു അപരാധ കഥയായിരുന്നു.ഈ കഥ ആ ചീത്തപ്പേര് മായ്ച്ചു കളഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങൾ !!

    ReplyDelete
  7. പമ്മു ദ് ഗ്രേറ്റ്

    ReplyDelete