ചീറിപ്പായുന്ന മിസൈലുകളെ തോൽപ്പിച്ചവൾ കോരിച്ചൊരിയുന്ന മഴയുടെ മുൻപിൽ കീഴടങ്ങിയ കഥ.
ഐർപോർട്ടെത്തി വീടെത്താൻ കൊതിച്ച്, വീടെത്തിയപ്പോൾ എയർപോർട്ടിലേക്ക് തിരിച്ച് പോകേണ്ടി വന്നവന്റെ കഥ.
തായ്‌ലൻഡിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ഡയറക്റ്റ് ഫ്‌ളൈറ്റിൽ കേറി വഴിക്ക് വച്ച് കൃഷ്ണഗിരിയിൽ നിന്നും ഇഡ്ഡ്ലി കഴിച്ചവരുടെ കഥ.
അത് വല്ലാത്തൊരു കഥയാണ് !
---------------------------------
ഫുക്കറ്റ് എയർപോർട്ടിലെ ലൗഞ്ചിൽ പാമ്പിരവിഴുങ്ങിയപോലെ ചെയറിൽ ചാരിയിരുന്ന് ഇൻസ്റ്റാഗ്രാം തോണ്ടിക്കൊണ്ടിരുന്ന നിമിഷം.ഇറാൻ വിഷയത്തിൽ ട്രമ്പിന്റെ പുത്തൻ പ്രസ്താവനകളും, ബാംഗ്ലൂരിലെ തലേ ദിവസത്തെ ആലിപ്പഴ വർഷവും, ഫുക്കറ്റിൽ മസ്റ്റ് വിസിറ്റ് ആയ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതാമത്തെ പോസ്റ്റും ഇൻസ്റ്റാഗ്രാം അൽഗോരിതം ഞങ്ങൾക്ക് മാറി മാറി കാണിച്ചു തന്നു. ഞങ്ങളെന്ന് പറയുമ്പോൾ ഞാൻ, സിമി, ചേച്ചി, ലെജിയേട്ടൻ. ഫേസ്ബുക്കിൽ നിന്നും ഇൻറ്റഗ്രാമിലേക്ക് ഇത് വരെയായി ചേക്കേറാത്ത അമ്മയും, കുട്ടികളായ നച്ചു , ധ്രുവ് എന്നിവരും അവരുടേതായ ലോകത്ത് ഇരുന്നു.
'ഇന്ന് നമ്മൾ പോകുന്ന സെയിം ഫ്ലൈറ്റ് ഇന്നലെ ബാംഗ്ലൂരിലെ മോശം കാലാവസ്ഥ കാരണം ഹൈദരാബാദിലേക്ക് തിരിച്ചു വിട്ടു', ലെജിയേട്ടനാണ് ആ ന്യൂസ് കിട്ടിയത്.
'ഇന്ന് അങ്ങനെ പോവാണെങ്കിൽ നമുക്ക് ഹൈദരാബാദി ബിരിയാണി കഴിക്കാം', മട്ടൻ ബിരിയാണിയെ കുറിച്ചോർത്തപ്പോൾ സിമിക്ക് മുട്ടൻ ആവേശം.
'മിസൈലുകളുടെ നടുവിലൂടെ യൂ എ ഈന്ന് ഫ്ലൈറ്റ് പറന്ന് വന്ന ചേച്ചിക്ക് 'മോശം കാലാവസ്ഥ കാരണം തിരിച്ചു വിട്ട ഫ്ലൈറ്റ്' ഒരു വാർത്തയേ ആയിരുന്നില്ല. വാർ അലർട് അലട്ടിയില്ല, പിന്നല്ലേ റെയിൻ അലെർട് !
കൃത്യ സമയത്ത് തന്നെ നിലത്തു നിൽക്കുന്ന ആകാശയിലേക്ക് ഞങ്ങൾ ബോർഡ് ചെയ്തു. ഇന്ത്യൻ സമയം വൈകുന്നേരം 7.15 ന് ആണ് ബാംഗ്ലൂരിൽ ലാൻഡിംഗ്. ഡയറക്റ്റ് ഫ്ലൈറ്റ്.4 മണിക്കൂർ.
ആ 4 മണിക്കൂർ പ്രത്യേകിച്ച് സംഭവവികാസം ഒന്നുമില്ലാതെ കടന്ന് പോയി. പിന്നെ ഒരു 15 മിനിറ്റ് കൂടെ.
ഏകദേശം ഏഴര ആയിട്ടും ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്‌മെന്റ് ഒന്നും കേൾക്കാനില്ല. അപ്പോഴാണ് പൈലറ്റ് ഇപ്രകാരം മൊഴിഞ്ഞത്, "ബാംഗ്ലൂരിൽ മഴ കാരണം എയർപോർട്ട് ഇപ്പോൾ ക്ലോസ്സ് ആണ്, ആയതിനാൽ ലാൻഡ് ചെയാനുള്ള അപ്പ്രൂവൽ ഇല്ല.പക്ഷെ ആരും പേടിക്കണ്ട.ഒരു സന്തോഷവാർത്തയുണ്ട്. നമ്മുടെ ഫ്‌ളൈറ്റിൽ ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം ഉണ്ട്. അതോണ്ട് നമ്മൾ ഇവിടെ മോളിലൂടെ കറങ്ങി കൊണ്ടിരിക്കും. ബാംഗ്ലൂർ എയർപോർട്ട് തുറക്കും, നമ്മൾ ബാംഗ്ലൂർ തന്നെ ലാൻഡ് ചെയ്യും എന്നാണ് എന്റെ ഒരു ഇത് "
ഏഴേമുക്കാലായപ്പോൾ ആവേശഭരിതനായി പൈലറ്റ് വീണ്ടും മൊഴിഞ്ഞു, "ബാംഗ്ലൂർ എയർപോർട്ട് ഇത് വരെ തുറന്നിട്ടില്ല ..നമ്മളിപ്പോൾ ഷിമോഗ ടെ മുകളിലൂടെ പറന്ന് കൊണ്ടിരിക്കുകയാണ് .. ബാംഗ്ലൂർ എയർപോർട്ട് ഉടൻ തുറക്കുമായിരിക്കും..അങ്ങനെയാണെങ്കിൽ ബാംഗ്ലൂർ തന്നെ നമ്മൾ ലാൻഡ് ചെയ്യും എന്നാണ് ഇപ്പോഴും എന്റെ ഒരു ഇത് ..സന്തോഷവാർത്ത എന്തെന്നാൽ നമ്മുടെ ഫ്ലൈറ്റിൽ ഒരു മണിക്കൂറോളം പറക്കാനുള്ള ഇന്ധനം ഉണ്ട്"
ഈ ഇന്ധനം തീർന്നുകൊണ്ടിരിക്കുന്ന കാര്യം ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കണമെന്നില്ല.
മിനിറ്റുകൾ കടന്ന് പോയി.ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം കൊണ്ട് ഞങ്ങൾ നാല്പതോളം മിനിറ്റ് പറന്നു. സമയം എട്ടരയോടടുത്തു. പൈലറ്റിന് പഴയ ആവേശമൊന്നും കാണാനില്ല. കഴിഞ്ഞ 40 മിനിറ്റായി അനൗൺസ്‌മെന്റ് ഒന്നുമില്ല.
പെട്ടെന്ന് ഫ്ലൈറ്റിലെ ഒരു ആംബിയൻസ് മാറി
ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകളുടെ സൂചന തന്ന് തുടങ്ങി. altitude കുറഞ്ഞു വരുന്നു. ഫ്ലൈറ്റിന് അകത്തെ ലൈറ്റ് എല്ലാം ഓഫ് ആക്കി, ഫ്ലൈറ്റിന് വേഗത കൂടിയ പ്രതീതി. ഫ്ലൈറ്റിന്റെ വിങ്‌സിന് മുകളിൽ ഒരു പ്രത്യേക ലൈറ്റ് തെളിഞ്ഞു. ഇന്നേ വരെ അങ്ങനെ ഒരു ലൈറ്റ് കണ്ടിട്ടില്ല. താഴെ ഭൂമിയിൽ ഉള്ള റോഡുകളും ലൈറ്റുകളും വലുപ്പം കൂടി വന്നു. അതെ, പൈലറ്റ് ലാൻഡ് ചെയ്യാനുള്ള പുറപ്പാടിലാണ്.തകർത്ത മഴയാണ് ഇപ്പോഴും.മേഘങ്ങളുടെയും മഴയുടെയും നടുവിലൂടെ ഫ്ലൈറ്റ് റൺവേ ലക്ഷ്യമാക്കി കുതിച്ചു. പെട്ടെന്നൊരു ഇടിമിന്നൽ. ഫ്ലൈറ്റിനകത്ത് പെട്ടെന്ന് എല്ലാ ലൈറ്റും ഒന്ന് മിന്നി വീണ്ടും ഇരുട്ടായി. അതിവേഗതയിൽ ഫ്ലൈറ്റ് താഴോട്ട്. സാധാരണ ലാൻഡ് ചെയ്യുമ്പോഴുള്ള വേഗതയിലും കൂടുതലുള്ള പോലെ ഞങ്ങൾക്ക് തോന്നി..ചിലപ്പോൾ വെറും തോന്നലാവാം.'brace for impact', മനസ്സിൽ അതും ആലോചിച്ച് ഇരുന്നു.റൺവേ ഇപ്പോൾ ക്ലിയർ ആയി കാണാം.. 10 സെക്കൻഡിൽ ലാൻഡ് ചെയ്യും. 5..4..3..2.. ഏതാനും മീറ്ററുകൾ മാത്രം...
അവസാന നിമിഷം ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് ഫ്ലൈറ്റ് വീണ്ടും മുകളിലേക്ക് !
ഇരുന്നൂറോളം മനുഷ്യരുള്ള ഫ്ലൈറ്റ് നിശബ്ദം .
ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം ഉണ്ടെന്ന് പറഞ്ഞ സമയത്തിന് ശേഷം 45 മിനിറ്റ് പിന്നിട്ടിരിക്കുന്നു. ഫ്ലൈറ്റ് മേലോട്ടുയർന്നു. ഇനി വീണ്ടും ലാൻഡിംഗ് അറ്റംപ്റ്റ് ചെയ്യണമെങ്കിൽ പൈലറ്റ് ഉടൻ തന്നെ വണ്ടി യൂ ടേൺ എടുത്ത് ലാൻഡ് ചെയ്യാൻ നോക്കണം. പക്ഷെ വണ്ടി റിസെർവിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് പൈലറ്റ് മറന്നെന്ന് തോന്നുന്നു.. ആകാശ ആകാശത്തേക്കുയർന്നു.അടുത്ത ഒരു 5 മിനിറ്റ് വീണ്ടും പൈലറ്റിന്റെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല.
അവസാനം പൈലറ്റ് വാ തുറന്നു.
'സഹൃദയരെ, നമ്മൾ ബാംഗ്ലൂർ ലാൻഡ് ചെയ്യാൻ ശ്രമിച്ചു, പക്ഷെ സാധിച്ചില്ല. ഇന്ന് കഴിഞ്ഞ കുറെ നേരമായി ഒരു ഫ്ലൈറ്റിനും ബാംഗ്ലൂർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. നമ്മൾ മാത്രമാണ് ലാൻഡ് ചെയ്യാൻ ഒരു ശ്രമം എങ്കിലും നടത്തിയത് '
ഹോ , ഈ സമയത്തും ഫീൽ ഗുഡ് ഫാക്ടർ കണ്ടു പിടിക്കാൻ ഇയാളാര്, വിനീത് ശ്രീനിവാസനോ?
'അതോണ്ട് നമ്മൾ ചെന്നൈയിലേക്ക് ഫ്ലൈറ്റ് ഡൈവർട്ട് ചെയ്യാൻ പോവുകയാണ് '
ങേ, ശെരിക്കും വിനീത് ശ്രീനിവാസൻ !
അല്ലാ, ചെന്നൈ വരെ പോവാനുള്ള പെട്രോളൊക്കെ ഉണ്ടോ ഫ്‌ളൈറ്റിൽ? ഒരു മണിക്കൂറെന്ന് ഇയാൾ പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞല്ലോ.. ചെന്നൈ എത്താൻ മുക്കാൽ മണിക്കൂറിനി വേറെ വേണം.ആ, ഇറക്കം എത്തുമ്പോ എൻജിൻ ഓഫ് ചെയ്യുന്നുണ്ടാവും !
എന്തൊക്കെ ചെയ്തിട്ടാണെന്ന് അറിയില്ല..ഉള്ള പെട്രോളും കൊണ്ട് അയാൾ എങ്ങനെയോ ഒൻപതര ആയപ്പോൾ ചെന്നൈയിൽ ലാൻഡ് ചെയ്തു.
'ആഹ്ളാദിപ്പിൻ, നമ്മൾ ചെന്നൈയിൽ ലാൻഡ് ചെയ്തിരിക്കുന്നു.. 50 രൂപക്ക് പെട്രോളടിക്കുന്നു... വീണ്ടും തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുന്നു, അതാണ് ഗെയിം പ്ലാൻ..ദേ നമ്മുടെ ലെഫ്റ്റിൽ കിടക്കുന്ന ഇൻഡിഗോ കണ്ടില്ലേ? അതും ഇതേ പോലെ ബാംഗ്ലൂർ ലാൻഡ് ചെയാൻ പറ്റാതെ ഇവിടെ ലാൻഡ് ചെയ്തതാ ' പൈലറ്റിന് പഴേ ആവേശം തിരിച്ച് കിട്ടി
ഞങ്ങൾ ഫ്ലൈറ്റിൽ കാത്തിരുന്നു.
പത്ത് മണി കഴിഞ്ഞു, പത്തര ആയി .
'ഇപ്പോഴാണ് നമുക്ക് കൺഫർമേഷൻ ലഭിച്ചത്. പതിനൊന്നരയ്ക്ക് നമ്മൾ ടേക്ക് ഓഫ് ചെയ്യുന്നതാണ്..എന്നിട്ട് നേരെ ബാംഗ്ലൂരിലേക്ക് .സോറി ഫോർ ദി ഇൻകൺവീനിയന്സ് '
സമയം കളയാതെ ഞങ്ങൾ ഒരു മണിക്കൂർ കൂടെ വെയിറ്റ് ചെയ്തു.
പതിനൊന്നര.
'അതേ, ചെറിയ ഒരു പ്രശ്നമുണ്ട്.ഫ്‌ളൈറ്റിന് ചെറിയ ഒരു ടെക്നിക്കൽ ഇഷ്യൂ. ഇന്നിനി ടേക്ക് ഓഫ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അതോണ്ട് ഈ യാത്ര തത്കാലത്തേക്ക് ഇവിടെ അവസാനിച്ച വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു ..നിങ്ങൾക്കുള്ള ഫുഡോക്കെ ഇവിടെ എയർപോർട്ടിൽ അറേഞ്ച് ചെയ്തിട്ടുണ്ട് .. നിങ്ങളെ ബാംഗ്ലൂർ എത്തിക്കാനുള്ള സൗകര്യം ക്രൂ നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും..എന്റെ ഭാഗത്തു നിന്നും വേറെ ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല..അപ്പൊ ശെരി, എല്ലാം പറഞ്ഞ പോലെ, ബൈ . '
പൈലറ്റ് പറഞ്ഞവസാനിപ്പിച്ചു.യാത്രക്കാർ സ്തബ്ധരായി ഇരുന്നു.
അനൗൺസ്മെന്റിനുള്ള ബാറ്റൺ ഏറ്റു വാങ്ങിയ എയർ ഹോസ്റ്റസ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂർ പോകാനുള്ള ബദൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു
"2 ഓപ്ഷൻ ആണ് ഞങ്ങൾ തരുന്നത്. ഒന്നുകിൽ ഇന്ന് രാത്രി തന്നെ ചെന്നൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് ബസ് അറേൻജ് ചെയ്തു തരും..അതിൽ കേറി ബാംഗ്ലൂർ പോവാം .. അതല്ലെങ്കിൽ നിങ്ങൾക്ക് തന്നെ ബാംഗ്ലൂരിലേക്ക് പോകാൻ മറ്റേതെനിക്കിലും മാർഗം തിരഞ്ഞെടുക്കാം..അങ്ങനെ ചെയ്‌താൽ ആകാശ ഫുൾ റീഫണ്ട് നകുന്നതായിരിക്കും ..ഏതു തിരഞ്ഞെടുത്താലും ഒരു കാര്യം മാത്രം മറക്കരുത്.. ചെന്നൈ എയർപോർട്ട് അറൈവൽ ടെർമിനലിൽ ഫുഡ് അറേൻജ് ചെയ്തിട്ടുണ്ട്..അത് കഴിച്ചിട്ടേ പോകാൻ പാടുള്ളൂ "
ഇടിമിന്നലേറ്റ് ഫ്ലൈറ്റ് കേടായതാവും എന്ന് പോളി ടെക്നിക്ക് പഠിക്കാതെ തന്നെ ഞങ്ങൾ ഊഹിച്ചു.അല്ല, ബോയിങ് 737 മാക്സ് ആയത് കൊണ്ട് ബോയിങ്ങിന് പോലും അറിയാത്ത വേറെ വല്ല കാരണമാണോ എന്നും പറയാൻ പറ്റില്ല .
ഫ്ലൈറ്റ് ഇനി പറക്കില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് യാത്രക്കാർക്കെന്താ ഈ ഫ്ലൈറ്റിൽ കാര്യം? ഞങ്ങൾ ഫ്ലൈറ്റ് ഇറങ്ങി, അവിടെ കാത്ത് നിന്ന ബസ്സിൽ അറൈവൽ ടർമിനലിലേക്ക് യാത്രയായി. ബസ്സ് പോയിപ്പോയി അറൈവൽ എത്തുന്നില്ല..ഈ ബസ് ഡ്രൈവർ നമ്മളെ ബാംഗ്ലൂർ എത്തിക്കുമോ എന്ന് പോലും ഞങ്ങൾ ഒരു നിമിഷം സംശയിച്ചു. ഏയ്, അങ്ങനൊന്നും ഞങ്ങൾ ബാംഗ്ലൂർ എത്താറായിട്ടില്ല.. ചെന്നൈ അറൈവൽ ടെർമിനൽ തന്നെ എത്തി . ശട പടേന്ന് ഇമ്മിഗ്രേഷനും തീർന്ന് ബാഗ്ഗജ് ബെൽറ്റ് ഏരിയയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ആ നഗ്നസത്യം മനസ്സിലാക്കിയത്. ആ പ്രദേശത്തു ആകാശയുടെ ഒരു മനുഷ്യൻ പോലുമില്ല.ഭാവി പരിപാടികൾ ഇനി ആരോട് ചോദിക്കും?
അവിടെ കണ്ട എയർപോർട്ട് സ്റ്റാഫിനോടൊക്കെ ചോദിച്ചിട്ടും അവർക്കാർക്കും 'ബാംഗ്ലൂരിലേക്ക് പോകാതെ ചെന്നൈ എത്തിയ ആ ഫ്ളൈറ്റിനെ' കുറിച്ച് യാതൊരു ധാരണയുമില്ല. ഒടുവിൽ ലാസ്റ് ഓപ്ഷനായി കസ്റ്റംസ് ഉദ്യോഗസ്ഥനോട് ചോദിച്ചു.ഭാഗ്യം, അയാൾക്ക് സംഭവം അറിയാം. ഞങ്ങളുടെ ലഗേജ് അവിടെ തന്നെ വരുമെന്നും അതിനു ശേഷം ഞങ്ങൾക്ക് പോകാമെന്നും അയാൾ പറഞ്ഞു.
അടുത്തതായി ലഗേജ് വരാനുള്ള കാത്തിരിപ്പ്.
ഒരു പന്ത്രണ്ടൊക്കെ ആയപ്പോൾ ആകാശയുടെ ഒരു ഉദ്യോഗസ്ഥൻ ഹാജരായി.കരൺ എന്ന പേരുള്ള അവനെ കണ്ടപ്പോ തന്നെ യാത്രക്കാർ കരണം നോക്കി പൊട്ടിക്കാഞ്ഞത് അവന്റെ ഭാഗ്യം. ഒൻപതരയ്ക്ക് ലാൻഡ് ചെയ്ത ഫ്ലൈറ്റ് ആണെന്നോർക്കണം.
"ലഗേജ് എപ്പോ എത്തും?"
"ഫുഡ് എവിടെ?"
"വെള്ളമെങ്കിലും കിട്ടുമോ?"
"ബാംഗ്ലൂർ ക്ക് പോകാനുള്ള ബസ് റെഡിയാണോ?"
"ബസ്സിൽ പോകാത്തവർക്ക് റീഫണ്ട് നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എപ്പോ ലഭിക്കും?"
കരണിന് നേരെ ചോദ്യങ്ങളുടെ ശരവർഷം. ശെരിക്ക് ഭീഷ്മരുടെ അവസ്ഥ. 'ആരോ' നെഞ്ചിൽ മഞ്ഞയി പെയ്യുന്ന നേരം..
പക്ഷെ കരൺ അതി വിദഗ്ധനായിരുന്നു, നമ്മൾ കുസൃതി ചോദ്യം ചോദിക്കാറില്ല? 2 ചോദ്യത്തിന് ഒരേ ഉത്തരം ഉള്ള ചോദ്യം. അതെ പോലെ. എല്ലാ ചോദ്യത്തിനും ഒരേ ഉത്തരം
"പതിനഞ്ച് മിനിറ്റ്"
'പതിനഞ്ച് മിനിറ്റ്' എന്നും പറഞ്ഞ് അടുത്ത ഒരു മണിക്കൂർ കരൺ പിടിച്ചു നിന്നു.ഒരു മണിക്കൂറിൻറെ ഇന്ധനം കൊണ്ട് 2 മണിക്കൂർ ഫ്ലൈറ്റ് ഓടിച്ച പൈലറ്റിനെ പോലെ. ആകാശായിലെ എല്ലാരും ഇങ്ങനെയാണല്ലേ !
"നിന്നെ കൊണ്ട് ഇതൊന്നും കൂടിയാ കൂടില്ല..നീ നിന്റെ മാനേജരെ വിളിക്ക് ..മാനേജർ എപ്പോ വരും ?"ക്ഷമ നഷ്ടപ്പെട്ട യാത്രക്കാർ അടുത്ത അടവെടുത്തു
യാത്രക്കാർ അടവേതെടുത്താലും കരണിന് ഒരേ അടവ്.
"പതിനഞ്ച് മിനിറ്റ്"
അങ്ങനെ ഒന്നേകാലായപ്പോൾ മാനേജർ എത്തി. നസ്രീൻ.
നേരത്തെ ചോദിച്ച അതെ ചോദ്യങ്ങൾ റിപ്പീറ്റ്.
"പതിനഞ്ച് മിനിറ്റ്" നസ്രീന്റെ ഫ്രഷ് ഉത്തരം. കരൺ ഉള്ളിൽ ചിരിച്ചു. 'പതിനഞ്ച് മിനിറ്റ് എന്ന് തന്നെയല്ലേ ഞാൻ നിങ്ങളോട് കഴിഞ്ഞ ഒന്നര മണിക്കൂറായി പറയുന്നത്. ഇത് കേൾക്കാൻ മാനേജറെ വിളിക്കേണ്ട വല്ല കാര്യവുമുണ്ടോ? '
അക്ഷമരായി നിൽക്കുന്ന യാത്രക്കാരോട് പക്ഷെ നസ്രീൻ പുതിയ ഒരു വാർത്ത അറിയിച്ചു ,"ഫ്ലൈറ്റിൽ വെച്ച് ഞങ്ങളുടെ ക്രൂ നിങ്ങളോട് പറഞ്ഞത് ഓർമ്മയുണ്ടോ? ഞങ്ങൾ തരുന്ന ബസ്സിൽ പോയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ബുക്ക് ചെയ്തിട്ട് ഞങ്ങൾ റീഫണ്ട് ചെയ്ത് തരാമെന്നത്. ങാ..അത് ഞങ്ങൾ അറിയാതെ പറഞ്ഞതാ. ഞങ്ങൾക്ക് റീഫണ്ട് ഒന്നും തരാൻ പറ്റില്ല "
വീണ്ടും യാത്രക്കാർ ബഹളം വെച്ചപ്പോൾ 'എന്നാ പിന്നെ ബസ്സിൽ പോകാൻ പറ്റാത്തവർക്ക് തൊട്ടടുത്ത ദിവസത്തെ ആകാശ ഫ്ലൈറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് നസ്രീൻ സമ്മതിച്ചു.
കണക്ഷൻ ഫ്ലൈറ്റ് മിസ് ആയവർ, അടുത്ത ദിവസം വരെ വെയിറ്റ് ചെയ്യാൻ പറ്റാത്തവർ, റീഫണ്ട് വാഗ്ദാനം കേട്ട് ആൾറെഡി വേറെ ടിക്കറ്റ് ബുക്ക് ചെയ്തവർ, അങ്ങനെ എല്ലാവരും അവരുടെ പ്രശ്നങ്ങൾ നസ്രീന് നേരെ അവതരിപ്പിച്ചു.
ചെന്നൈയിൽ ഡൊമസ്റ്റിക് ഫ്ലൈറ്റ് മാത്രം ഓടിക്കുന്ന ആകാശ, പെട്ടെന്ന് അവർ പോലുമറിയാതെ ഇന്റർനാഷണൽ ആയപ്പോൾ അത് മാനേജ് ചെയ്യാനുള്ള സ്റ്റാഫ് ഇല്ലാത്തതും, പിന്നെ അപ്രതീക്ഷിത ലാൻഡിംഗ് കാരണം ലഗേജിന് കസ്റ്റംസ് ക്ലിയറൻസ് കിട്ടാനുള്ള താമസവുമൊക്കെയാണ് ലഗേജ് ഇത്ര നേരമായി വരാത്തത് എന്ന നിഗമനത്തിലേക്ക് ഞങ്ങൾ സ്വയം എത്തിച്ചെർന്നു.
രണ്ടേകാൽ. ഈ സമയത്താണ് ഫുഡ് എത്തിയത്.ലഗേജ് ഇല്ലെങ്കിൽ ഫുഡ് എങ്കിൽ ഫുഡ്. ഞങ്ങൾ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി.. ഫുഡ് കഴിച്ച് കൊണ്ടിരിക്കുമ്പോഴതാ ഒരു കൈയടിയുടെ ശബ്ദം. ഒടുവിൽ അതാ ലഗേജ് എത്തിത്തുടങ്ങി.'ദും ദും ദും ദുന്ദുഭിനാദം നാദം നാദം..'. സമയം രണ്ടര.
ലഗേജ് എടുത്ത് പുറത്തിറങ്ങുന്നതിന് മുൻപ് ഞാനൊന്ന് തിരിഞ്ഞ് നോക്കി. യാത്രക്കാർ ഇപ്പോഴും നസ്രീനെ പൊരിക്കുകയാണ്. കണ്ടറിഞ്ഞട്ട പേരാ. ആകാശ. എപ്പോഴും എയറിൽ !
ഞങ്ങൾ പുറത്തിറങ്ങിയതും ബാംഗ്ലൂർക്ക് പോകാനുള്ള ബസ് അവിടെ നിൽപ്പുണ്ട്, പിന്നെ 'ഞാൻ പറഞ്ഞില്ലേ പതിനഞ്ച് മിനിറ്റിൽ എല്ലാം ശെരിയാവും ' എന്ന ഭാവത്തിൽ കരണും !
ഇനിയിപ്പോ വേറെ വണ്ടി വിളിക്കുന്നതും ഈ ബസ്സിൽ പോകുന്നതും ഒക്കെ ഒരേ പോലെയായ കാരണം ഞങ്ങൾ ബസ്സിൽ കേറിയിരുന്നു. രണ്ടേ മുക്കാലായപ്പോൾ. കൂടുതൽ യാത്രക്കാർ ബസ്സിൽ കേറാൻ കാത്തിരിപ്പായി.
ഒടുവിൽ ഒരു മൂന്നേ മുക്കാലായപ്പോൾ ബസ്സെടുത്തു.
8 മണിക്ക് കൃഷ്ണഗിരി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നിർത്തി.ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. വൈകി എത്തലുകൾ നിറഞ്ഞ ഈ യാത്രയിൽ ഞങ്ങൾക്ക് ഒരു കടമ്പ കൂടെ കടക്കാനുണ്ടായിരുന്നു.കർണാടക ബോർഡർ കടക്കാനുള്ള പെർമിറ്റ്. അതിന് വേണ്ടി വീണ്ടും ഒരു മണിക്കൂർ നിർത്തിയിട്ട ശേഷം ഒടുവിൽ പതിനൊന്നര ആയപ്പോൾ ബാംഗ്ലൂർ സിൽക്ക് ബോർഡിൽ ബസ്സ് നിർത്തി. അവിടുന്ന് ബസ്സ് ഇറങ്ങി ക്യാബ് വിളിച്ച് ഞങ്ങൾ വീട്ടിലേക്ക്. അങ്ങനെ തലേ ദിവസം വൈകുന്നേരം ഏഴരയ്ക്ക് ബാംഗ്ലൂർ എത്തേണ്ട ഞങ്ങൾ അടുത്ത ദിവസം ഉച്ചക്ക് പന്ത്രണ്ടായപ്പോൾ വീടെത്തി !
ശുഭം.
എന്ന് പറയാൻ വരട്ടെ. ഈ കഥയ്ക്ക് കുറച്ചധികം ടെയിൽ എൻഡ് കൂടെയുണ്ട്.
---------------------------------
ടെയിൽ എൻഡ് - 1
നാലഞ്ച് ദിവസം മുൻപ്.
ബാംഗ്ലൂർ. ഫുക്കറ്റ് പോകുന്നതിന് മുൻപ്. 'നമ്മളെല്ലാവരും കൂടെ ഈ ലഗേജ് ഒക്കെ കൊണ്ട് ക്യാബ് ഒക്കെ വിളിച്ച് എയർപോർട്ട് പോകുന്നതിലും നല്ലത് നമുക്ക് നമ്മുടെ കാറിൽ എയർ പോർട്ടിലേക്ക് പോകാം.കാർ അവിടെ പാർക്ക് ചെയാം.. അതാവുമ്പോ തിരിച്ച് വരുന്ന സമയത്ത് ക്യാബ് വെയിറ്റ് ചെയ്ത് നിൽക്കുകയും വേണ്ട. നമ്മൾ ഫ്ലൈറ്റ് ഇറങ്ങുന്നു. ലഗേജ് എടുക്കുന്നു.കാർ എടുക്കുന്നു. വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നു.സിമ്പിൾ .ക്യാബിന്റെ കാശും ലാഭം ' എന്റെ ഈ ഐഡിയ എതിർപ്പുകളില്ലാതെ എല്ലാവരും അംഗീകരിച്ചതായിരുന്നു. അതൊണ്ടിപ്പോ എന്തായി.ഞങ്ങൾ വീടെത്തിയാലെന്താ, ഞങ്ങളെ കാത്ത് കാർ എയർപോർട്ടിൽ ഇരിക്കുകയാണ്.
കാറിനെ വീടെത്തിക്കാൻ വേണ്ടി ഞാൻ ഇനി എയർപോർട്ടിലേക്ക് ക്യാബ് പിടിച്ച് പോവുകയാണ്. സമയ നഷ്ടം, ധന നഷ്ടം, പിന്നെ കാറിലെ പെട്രോൾ നഷ്ടം വേറെ. ഓക്കേ ബൈ.
---------------------------------
ടെയിൽ എൻഡ് - 2
ഫ്ലൈറ്റ് സഞ്ചരിച്ച വഴി (പച്ച വര). ഏകദേശം ആ മഞ്ഞ വട്ടത്തിന് അകത്തായിട്ടാണ് ഷിമോഗ. ഇതിൽ എവിടെ എത്തിയപ്പോഴാണ് പൈലറ്റ് ഷിമോഗടെ മോളിലാണെന്ന് പറഞ്ഞതെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല !
---------------------------------
ടെയിൽ എൻഡ് - 3
വർത്തമാനകാലം
അമ്മ ടീ വി യിൽ ടോപ്പ് സിംഗറിൽ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ്. വി മാനത്തിന് ശെരിക്ക് മിന്നലടിച്ചതാണെന്ന വാർത്ത ഞാൻ വായിച്ചു. ടീ വി യിൽ പാട്ട് മുഴങ്ങി 'ഓഹോ..മിന്നലേ മിന്നലേ താഴെ വരൂ ..'. ഇതിനെയായിരിക്കും അല്ലെ, കാവ്യനീതി എന്ന് പറയുന്നത്!
No comments:
Post a Comment